സിഡ്നി ഇരട്ടക്കൊല: പ്രതിയുടെ അമ്മ അറസ്റ്റിൽ
ഓസ്‌ട്രേലിയയെ നടുക്കിയ സിഡ്‌നി ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയും മുൻ എൻ.എസ്.ഡബ്ല്യു (NSW) പൊലീസ് ഉദ്യോഗസ്ഥനുമായ ബ്യൂ ലമാറെ-കോണ്ടന്റെ (30) അമ്മ കോളീൻ ലമാറെയെ (63) പൊലീസ് അറസ്റ്റ് ചെയ്തു. നിർണ്ണായക സാക്ഷിയെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു (Perverting the course of justice) എന്ന ഗുരുതരമായ ആരോപണത്തിലാണ് ഇന്ന് ഹോമിസൈഡ് സ്‌ക്വാഡ് ഡിറ്റക്ടീവുകൾ ഇവരെ അറസ്റ്റ് ചെയ്തത്.
രാവിലെ 11.15-ന് ബാൽമെയ്നിലെ വസതിയിൽ നിന്നാണ് കോളീനെ കസ്റ്റഡിയിലെടുത്തത്. ഡേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്ത ശേഷം ഇവർക്ക് ജാമ്യം നിഷേധിച്ചു. ഏപ്രിൽ 30-ന് ഇവരെ ബെയിൽ ഡിവിഷൻ ലോക്കൽ കോടതിയിൽ ഹാജരാക്കും.
2024 ഫെബ്രുവരിയിൽ സിഡ്നിയിലെ പാഡിങ്ടണിലാണ് കേസിനാസ്പദമായ ക്രൂരകൃത്യം നടന്നത്. മുൻ ടിവി പ്രസന്റർ ജെസി ബെയർഡിനെയും പങ്കാളിയും ക്വാന്റാസ് ഫ്ലൈറ്റ് അറ്റൻഡന്റുമായ ലൂക്ക് ഡേവിസിനെയും ബ്യൂ ലമാറെ തന്റെ ഔദ്യോഗിക തോക്കുപയോഗിച്ച് വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ സർഫ് ബാഗുകളിലാക്കി 200 കിലോമീറ്റർ അകലെയുള്ള ബങ്ഗോണിയയിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. കുറ്റം നിഷേധിച്ച ബ്യൂ ലമാറെയുടെ സുപ്രീം കോടതി വിചാരണ 2026 സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കെയാണ് കേസിൽ പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.
മകന്റെ കോടതി നടപടികളിൽ മുൻപ് സജീവമായി പങ്കെടുത്തിരുന്ന കോളീൻ, സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചത് കേസിന്റെ ഗതി കൂടുതൽ സങ്കീർണ്ണമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. നൂറുകണക്കിന് സാക്ഷികളുള്ള, മാസങ്ങളോളം നീളുമെന്ന് കരുതുന്ന വിചാരണയ്ക്ക് മുൻപായുള്ള ഈ അറസ്റ്റ് ക്രിമിനൽ കേസുകളിലെ സാക്ഷി സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്കും വീണ്ടും വഴിതെളിച്ചിട്ടുണ്ട്.
News by
Sajin Thiruvallam
News Editor

News Editor