ഇന്ധനവില വർധിക്കുമോ? വിവ റിഫൈനറിയിലെ തീപിടിത്തവും പുതിയ വിദേശ കരാറുകളുമായി പ്രധാനമന്ത്രി
ഓസ്ട്രേലിയയിലെ ജിയോലോങ്ങിലുള്ള വിവ എനർജി റിഫൈനറിയിലുണ്ടായ വൻ തീപിടിത്തത്തിന് പിന്നാലെ, ഇന്ധനവിതരണം തടസ്സപ്പെടാതിരിക്കാനുള്ള അടിയന്തര നടപടികളുമായി സർക്കാർ. പ്രധാനമന്ത്രി ആന്റണി ആൽബനീസീ നേരിട്ട് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തീ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിൽ ഇന്ധന വിതരണത്തിൽ കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ ആഭ്യന്തര റിഫൈനറികൾക്കും ഊർജ്ജ സുരക്ഷയ്ക്കും സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കരുതലായി പുതിയ കരാറുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച പ്രധാനമന്ത്രി, ഊർജ്ജ മേഖലയിലെ തൊഴിലാളികളാണ് ഓസ്ട്രേലിയയുടെ ചാലകശക്തിയെന്ന് വിശേഷിപ്പിച്ചു. രാജ്യത്തിന്റെ ഇന്ധന – വളം വിതരണം തടസ്സമില്ലാതെ തുടരുന്നതിനായി മലേഷ്യ, ബ്രൂണൈ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുമായി ഓസ്ട്രേലിയ പുതിയ ഇറക്കുമതി കരാറുകളിൽ ഒപ്പുവെച്ചതായും അദ്ദേഹം അറിയിച്ചു.

ലോകം കടുത്ത അനിശ്ചിതത്വത്തിലൂടെ കടന്നുപോകുമ്പോൾ ആഭ്യന്തര ഊർജ്ജ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും, ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ വേണ്ട എന്ത് സഹായവും നൽകാൻ സർക്കാർ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിസന്ധിയായി ഉൽപ്പാദനക്കുറവ് സാങ്കേതിക തകരാറിനെ തുടർന്നാണ് റിഫൈനറിയിൽ തീപിടിത്തമുണ്ടായത്. രാജ്യത്ത് നിലവിൽ പ്രവർത്തിക്കുന്ന രണ്ട് എണ്ണ റിഫൈനറികളിൽ ഒന്നാണ് വിവ എനർജിയുടേത്. ഓസ്ട്രേലിയയുടെ മൊത്തം ഇന്ധന വിതരണത്തിന്റെ 10 ശതമാനവും വിക്ടോറിയ സംസ്ഥാനത്തിന് ആവശ്യമായതിന്റെ 50 ശതമാനത്തിലധികവും ഉൽപ്പാദിപ്പിക്കുന്നത് ജിയോലോങ്ങിലെ ഈ പ്ലാന്റിലാണ്.
തീപിടിത്തത്തെ തുടർന്ന് റിഫൈനറിയുടെ പെട്രോൾ ഉൽപ്പാദനം 60 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇറാനിലെ യുദ്ധസമാന സാഹചര്യങ്ങൾ മൂലം ആഗോള വിപണിയിൽ ഇന്ധന ക്ഷാമം നേരിടുന്നതിനിടെയുണ്ടായ ഈ ഉൽപ്പാദനക്കുറവ് രാജ്യത്ത് ഇന്ധനവില വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.
Photos credit: Social Media/Anthony Albanese
News by
Sajin Thiruvallam
News Editor

News Editor