ജമ്പിങ് കാസിൽ അപകടം: അഞ്ച് കുട്ടികൾ ആശുപത്രിയിൽ
ഓസ്‌ട്രേലിയയിലെ രണ്ട് സംസ്ഥാനങ്ങളിലായി ശക്തമായ കാറ്റിൽ ജമ്പിങ് കാസിൽ അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടു. വിക്ടോറിയയിലും ന്യൂ സൗത്ത് വെയ്ൽസിലുമായി ഇന്ന് നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ അഞ്ച് കുട്ടികളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
Click here to listen to this news.
വിക്ടോറിയയിലെ ജന്മദിനാഘോഷത്തിനിടെ അപകടം
ഇന്ന് രാവിലെ 11 മണിയോടെയാണ് വിക്ടോറിയയിലെ ജീലോങ്ങിനടുത്തുള്ള മൗണ്ട് ഡുനീഡിൽ (Mount Duneed) ആദ്യത്തെ അപകടം നടന്നത്. ഒരു വീട്ടിൽ നടന്ന കുട്ടികളുടെ ജന്മദിനാഘോഷത്തിനിടെ അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ ജമ്പിങ് കാസിൽ പറന്നുയരുകയായിരുന്നു.
കാസിലിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികൾ തെറിച്ചുവീണതായും ബാക്കിയുള്ള കുട്ടികൾ പരുക്കുകളില്ലാതെ രക്ഷപ്പെട്ടതായും വിക്ടോറിയ പോലീസ് വ്യക്തമാക്കി. രാവിലെ 10.55-ഓടെ സംഭവസ്ഥലത്തെത്തിയ ആംബുലൻസ് വിക്ടോറിയ (Ambulance Victoria) പാരാമെഡിക്കുകൾ കുട്ടികൾക്ക് പ്രഥമശുശ്രൂഷ നൽകി. പ്രൈമറി സ്കൂൾ പ്രായത്തിലുള്ള ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും ശരീരത്തിന്റെ മുകൾ ഭാഗത്തേറ്റ പരുക്കുകളോടെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ജീലോങ്ങിലേക്ക് (University Hospital Geelong) മാറ്റിയതായി ആംബുലൻസ് വക്താക്കൾ അറിയിച്ചു.
സിഡ്‌നിയിലെ പാർക്കിൽ പറന്നുയർന്ന് ഇൻഫ്ലേറ്റബിൾ
ശനിയാഴ്ച ഉച്ചയ്ക്ക് 1.20-ഓടെ സിഡ്‌നിയിലെ ബാങ്ക്സിയയിലുള്ള ഗാർഡിനർ പാർക്കിലാണ് (Gardiner Park) രണ്ടാമത്തെ അപകടം റിപ്പോർട്ട് ചെയ്തത്. ഇവിടെയും ശക്തമായ കാറ്റിൽ ജമ്പിങ് കാസിൽ വായുവിലേക്ക് ഉയരുകയായിരുന്നു എന്ന് ന്യൂ സൗത്ത് വെയ്ൽസ് ആംബുലൻസ് (NSW Ambulance) അറിയിച്ചു.
പ്രീ-സ്കൂൾ പ്രായത്തിലുള്ള രണ്ട് കുട്ടികൾക്കും (ആൺകുട്ടിയും പെൺകുട്ടിയും) ഒരു കൈക്കുഞ്ഞിനും അപകടത്തിൽ പരുക്കേറ്റു. ഇവരെ സിഡ്‌നി ചിൽഡ്രൻസ് ആശുപത്രിയിൽ (Sydney Children’s Hospital) പ്രവേശിപ്പിച്ചു. തലയ്ക്ക് പരുക്കേറ്റെങ്കിലും കുട്ടികളുടെ നില തൃപ്തികരമാണ്. നിസ്സാര പരുക്കേറ്റ ഒരു സ്ത്രീയെയും ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കാലാവസ്ഥാ മുന്നറിയിപ്പും മുൻകാല പശ്ചാത്തലവും
തെക്ക്-കിഴക്കൻ ഓസ്‌ട്രേലിയയിൽ ശനിയാഴ്ച വീശിയടിച്ച ശക്തമായ കോൾഡ് ഫ്രണ്ട് കാരണം അപകടകരമായ കാറ്റുണ്ടാകുമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി (BoM) മുന്നറിയിപ്പ് നൽകിയിരുന്നു. വിക്ടോറിയയുടെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്ററിലധികവും, സിഡ്‌നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 60 മുതൽ 100 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ട്.
ഓസ്‌ട്രേലിയയിൽ ജമ്പിങ് കാസിലുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ മുൻപും വലിയ ചർച്ചയായിട്ടുണ്ട്. 2021 ഡിസംബറിൽ ടാസ്മാനിയയിലെ ഡെവൺപോർട്ടിലുള്ള ഹിൽക്രെസ്റ്റ് പ്രൈമറി സ്കൂളിൽ (Hillcrest Primary School) കാറ്റിൽ ജമ്പിങ് കാസിൽ പറന്നുയർന്ന് ആറ് കുട്ടികൾ മരിച്ച സംഭവം ഓസ്‌ട്രേലിയയെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു. ഈ ദുരന്തവുമായി ബന്ധപ്പെട്ട കൊറോണിയൽ അന്വേഷണം ഈ മാസം അവസാനം ആരംഭിക്കാനിരിക്കെയാണ് പുതിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Photo : AI-Generated
News by
Sajin Thiruvallam
News Editor

News Editor