പലിശനിരക്ക് വീണ്ടും കൂട്ടി;വരാനിരിക്കുന്ന ഫെഡറൽ ബജറ്റിൽ സർക്കാർ കരുതിവെച്ചിരിക്കുന്നതെന്ത്?
കാൻബെറ: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെയും പിടിച്ചുകുലുക്കുന്നു. രാജ്യത്ത് വിലക്കയറ്റം കുതിച്ചുയർന്നതോടെ റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (RBA) പലിശനിരക്ക് വീണ്ടും വർദ്ധിപ്പിച്ചു. 0.25 ശതമാനം വർദ്ധനവോടെ അടിസ്ഥാന പലിശനിരക്ക് 4.35 ശതമാനമായി ഉയർന്നു. 2026-ലെ മൂന്നാമത്തെ നിരക്കുവർദ്ധനവാണിത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധന വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഓസ്‌ട്രേലിയയിലെ പണപ്പെരുപ്പം 4.6 ശതമാനമായി ഉയരാൻ പ്രധാന കാരണം. പലിശനിരക്ക് വർദ്ധന ജനങ്ങൾക്ക് വലിയ തിരിച്ചടിയാണെന്ന് ട്രഷറർ ജിം ചാൽമേഴ്‌സ് വ്യക്തമാക്കി. “നമ്മുടേതല്ലാത്ത ഒരു യുദ്ധത്തിന്റെ വലിയ വിലയാണ് ഓസ്‌ട്രേലിയക്കാർ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. ഇന്ധന പമ്പുകളിൽ മാത്രമല്ല, സമ്പദ്‌വ്യവസ്ഥയിലാകെ ഇതിന്റെ ആഘാതം പ്രതിഫലിക്കുന്നു,” അദ്ദേഹം പറഞ്ഞു.
മെയ് 12-ന് അവതരിപ്പിക്കുന്ന ഫെഡറൽ ബജറ്റിൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനുമുള്ള നടപടികൾ ഉണ്ടാകുമെന്ന് ട്രഷറർ ഉറപ്പുനൽകി. എന്നാൽ, വിപണിയിലേക്ക് അനാവശ്യമായി പണമൊഴുക്കി പണപ്പെരുപ്പം വീണ്ടും വർദ്ധിപ്പിക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. പകരം, ചെലവുകൾ ചുരുക്കിയും ഉയർന്ന ഊർജ്ജ വിലയിലൂടെ ലഭിച്ച അധികവരുമാനം ഉപയോഗിച്ച് കടം വീട്ടാനും സാമ്പത്തിക അച്ചടക്കം പാലിക്കാനുമാണ് സർക്കാരിന്റെ നീക്കം.
നേരത്തെ പ്രഖ്യാപിച്ച ആദായനികുതി ഇളവുകളും ഇന്ധന നികുതിയിലെ കുറവും ബജറ്റിൽ ഉൾപ്പെടുത്തും. പുതിയ പലിശനിരക്ക് വർദ്ധനവ് ഭവനവായ്പ എടുത്തവർക്ക് അധിക ബാധ്യത സൃഷ്ടിക്കും. പ്രമുഖ ബാങ്കുകളെല്ലാം നിരക്ക് വർദ്ധനവ് മെയ് 15 മുതൽ പ്രാബല്യത്തിൽ വരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിസന്ധികൾക്കിടയിലും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകില്ലെന്ന പ്രതീക്ഷയിലാണ് സർക്കാർ.
News by
Sajin Thiruvallam
News Editor

News Editor