ആൽബനീസി സർക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തൽ
കാൻബറ: ഓസ്‌ട്രേലിയൻ കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസിന്റെ യാത്രാ ചെലവുകളുമായി ബന്ധപ്പെട്ട വിവാദം ആൽബനീസി സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 2025 ജൂണിൽ നടന്ന ഒരു സ്വകാര്യ ജന്മദിനാഘോഷത്തിൽ പങ്കെടുത്തത് ‘ഔദ്യോഗിക കൂടിക്കാഴ്ച’യാണെന്ന് വരുത്തിത്തീർക്കാൻ മന്ത്രി ശ്രമിച്ചതായാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. നികുതിദായകരുടെ പണം ദുരുപയോഗം ചെയ്തു എന്നാരോപിച്ച് മന്ത്രിയെ ‘എയർ മൈൽസ് അനിക’ എന്നാണ് പ്രതിപക്ഷം പരിഹസിക്കുന്നത്.
സൗത്ത് ഓസ്‌ട്രേലിയൻ ആരോഗ്യമന്ത്രി ക്രിസ് പിക്ടന്റെ ഭാര്യയുടെ ജന്മദിനാഘോഷ ചടങ്ങിനിടെ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു അനിക വെൽസിന്റെ അവകാശവാദം. എന്നാൽ, ഈ വാദത്തെ ക്രിസ് പിക്ടൺ തന്നെ തള്ളിക്കളഞ്ഞതോടെ മന്ത്രി വെട്ടിലായി. മദ്യസൽക്കാരം നടന്ന ഒരു പാർട്ടിയിൽ ഔദ്യോഗിക ചർച്ചകൾ നടന്നു എന്ന വാദം വിശ്വസനീയമല്ലെന്നും, പൊതുജനങ്ങളെയും പാർലമെന്ററി അതോറിറ്റിയെയും മന്ത്രി വഞ്ചിച്ചതായും സെനറ്റർ ജെയിംസ് മക്ഗ്രാത്ത് ആരോപിച്ചു.
മന്ത്രിയുടെ ഈ പ്രവൃത്തി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പ്രധാനമന്ത്രി ആന്റണി ആൽബനീസി അടിയന്തരമായി അവരെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. “ജന്മദിന കേക്കിലെ മെഴുകുതിരികൾ ഊതി അണയ്ക്കുന്നതിനിടെ അനിക വെൽസ് സ്വന്തം വിശ്വാസ്യതയാണ് ഇല്ലാതാക്കിയത്” എന്ന് ഷാഡോ മന്ത്രി സാറാ ഹെൻഡേഴ്സൺ പരിഹസിച്ചു. സാധാരണ ജനങ്ങളുടെ നികുതിപ്പണം കൈകാര്യം ചെയ്യുന്നതിൽ മന്ത്രിമാർ പുലർത്തേണ്ട ഉത്തരവാദിത്തവും സുതാര്യതയും ഈ സംഭവത്തോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ആൽബനീസി സർക്കാർ മന്ത്രിമാരുടെ ഇത്തരം ധിക്കാരപരമായ സമീപനങ്ങൾക്ക് സംരക്ഷണം നൽകുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
News by
Sajin Thiruvallam
News Editor

News Editor