അമിതമായി ഇന്ധനം വാങ്ങി സംഭരിക്കരുതെന്ന് മുന്നറിയിപ്പ്; പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
കാൻബറ: മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഇന്ധന സുരക്ഷയും വിതരണവും വിലയിരുത്താൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ നേതൃത്വത്തിൽ ഇന്ന് ദേശീയ കാബിനറ്റ് യോഗം ചേർന്നു. ഓസ്‌ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ടെറിറ്ററികളിലെയും പ്രീമിയർമാരും മുഖ്യമന്ത്രിമാരും പങ്കെടുത്ത യോഗത്തിലെ പ്രധാന തീരുമാനങ്ങൾ ഇവയാണ്:
നിലവിൽ ഇന്ധനക്ഷാമം ഇല്ല: ഓസ്‌ട്രേലിയയിൽ നിലവിൽ ആവശ്യത്തിന് ഇന്ധനമുണ്ടെന്നും വിതരണം സുരക്ഷിതമാണെന്നും കാബിനറ്റ് ഉറപ്പുനൽകുന്നു. പ്രതിസന്ധികൾ നേരിടാൻ രാജ്യം സജ്ജമാണ്. എന്നാൽ പെട്ടെന്നുണ്ടായ ആവശ്യകത കാരണം ചില പ്രദേശങ്ങളിൽ മാത്രം ചെറിയ തോതിൽ വിതരണ കുറവ് അനുഭവപ്പെടുന്നുണ്ട്.
അമിതമായി ഇന്ധനം വാങ്ങരുത്: പരിഭ്രാന്തരായി അമിതമായി ഇന്ധനം വാങ്ങി സംഭരിക്കുന്നത് ഒഴിവാക്കാൻ നേതാക്കൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. ആവശ്യമുള്ള ഇന്ധനം മാത്രം വാങ്ങുക എന്നത് മാത്രമാണ് ഓരോ പൗരനും ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സഹായം.
We’ve set up a new Fuel Supply Taskforce, led by Anthea Harris.
Working with states and territories, the taskforce will make sure fuel gets where it’s needed most.
It will bring together experts and industry to protect our fuel supply, and make sure we have the latest… pic.twitter.com/QDQU2QO3hw
— Anthony Albanese (@AlboMP) March 19, 2026
പുതിയ കർമ്മസമിതി (Fuel Supply Taskforce): ഇന്ധന വിതരണം സുഗമമാക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി പുതിയ ഫ്യുവൽ സപ്ലൈ ടാസ്ക്ഫോഴ്സ് രൂപീകരിച്ചു. മുൻ ഓസ്‌ട്രേലിയൻ എനർജി റെഗുലേറ്റർ സി.ഇ.ഒ ആയിരുന്ന ആന്തിയ ഹാരിസിനെ (Anthea Harris) ഇതിന്റെ കോർഡിനേറ്ററായി നിയമിച്ചു. സംസ്ഥാന-ടെറിറ്ററി സർക്കാരുകളുമായും വ്യവസായ വിദഗ്ധരുമായും ചേർന്ന് പ്രവർത്തിച്ച്, രാജ്യത്ത് ഏറ്റവും മുൻഗണന അർഹിക്കുന്ന മേഖലകളിൽ ഇന്ധനം തടസ്സമില്ലാതെ എത്തിക്കുക എന്നതാണ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രധാന ചുമതല.
വിലക്കയറ്റം തടയാൻ നടപടികൾ: മിഡിൽ ഈസ്റ്റ് പ്രതിസന്ധി ആഗോള ഊർജ്ജ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം ഓസ്‌ട്രേലിയയിലെ ഇന്ധനവിലയിലും ഉണ്ടാകുന്നുണ്ട്. എന്നാൽ ജനങ്ങളെയും വ്യവസായങ്ങളെയും സാമ്പത്തികമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി, പെട്രോൾ കമ്പനികൾ അമിതവില ഈടാക്കുന്നത് (price gouging) തടയാൻ സർക്കാർ കർശന നടപടികൾ ആരംഭിച്ചു.
സർക്കാർ ഇതിനകം സ്വീകരിച്ച മറ്റ് നടപടികൾ:
പ്രാദേശികമായുള്ള ഇന്ധന കുറവ് പരിഹരിക്കാൻ രാജ്യത്തെ കരുതൽ ശേഖരത്തിൽ നിന്നും 20 ശതമാനം വരെ ഡീസലും മറ്റ് ഇന്ധനങ്ങളും വിതരണത്തിനായി നൽകി.
ഓസ്ട്രേലിയയിൽ ഉൽപ്പാദിപ്പിക്കുന്ന ഇന്ധനങ്ങൾ രാജ്യത്ത് തന്നെ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ദേശീയ ഇന്ധന മാനദണ്ഡങ്ങളിൽ (national fuel standards) താൽക്കാലിക മാറ്റം വരുത്തി.
ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ധന ഇറക്കുമതി തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രി അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടത്തുന്നുണ്ട്.
വരും ദിവസങ്ങളിൽ ഇന്ധന വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതൽ നടപടികൾ സർക്കാർ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.