ഓസ്‌ട്രേലിയയിൽ പക്ഷിപ്പനി ആശങ്ക വർധിക്കുന്നു; സൗത്ത് ഓസ്‌ട്രേലിയയിൽ ആദ്യ ബേർഡ് ഫ്ലൂ കേസ് സ്ഥിരീകരിച്ചു
ഓസ്‌ട്രേലിയൻ തീരങ്ങളിൽ വീണ്ടും ആശങ്കയുണർത്തി പക്ഷിപ്പനി വ്യാപനം. വെസ്റ്റേൺ ഓസ്‌ട്രേലിയക്ക് പിന്നാലെ ഇപ്പോൾ ആദ്യമായി സൗത്ത് ഓസ്‌ട്രേലിയയിലും ബേർഡ് ഫ്ലൂ (Bird flu in South Australia) സ്ഥിരീകരിച്ചിരിക്കുകയാണ്. പോർട്ട് എലിയറ്റ് പ്രദേശത്ത് കണ്ടെത്തിയ ഒരു ദേശാടനപ്പക്ഷിയിലാണ് എച്ച് 5 (H5) വൈറസ് സാന്നിധ്യം ഔദ്യോഗികമായി കണ്ടെത്തിയത്. രാജ്യത്ത് വർധിച്ചുവരുന്ന ഈ ഭീഷണി വാണിജ്യ പോൾട്രി ഫാമുകളിലേക്ക് പടരാതിരിക്കാനുള്ള കടുത്ത ജാഗ്രതയിലാണ് നിലവിൽ ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകളും സർക്കാരും.
ഫ്ലൂറിയൂ പെനിൻസുലയിൽ രോഗം സ്ഥിരീകരിച്ചു
സൗത്ത് ഓസ്ട്രേലിയയിലെ ഫ്ലൂറിയൂ പെനിൻസുലയിലുള്ള പോർട്ട് എലിയറ്റ് (നൈറ്റ്‌സ് ബീച്ച്) പ്രദേശത്താണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ജൂൺ 14-ന് അവശനായ നിലയിൽ കണ്ടെത്തിയ ഒരു സതേൺ ജയന്റ് പെട്രൽ (Southern Giant Petrel) പക്ഷിയിലാണ് മാരകമായ H5 വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇന്ന് ഫെഡറൽ അഗ്രികൾച്ചർ മന്ത്രി ജൂലി കോളിൻസും SA പ്രീമിയർ പീറ്റർ മലിനൗസ്‌കസും ചേർന്നാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പരിശോധനയ്ക്കായി അയച്ച രണ്ടാമതൊരു പക്ഷിയുടെ ഫലം നെഗറ്റീവാണെന്ന് CSIRO അധികൃതർ അറിയിച്ചു. നിലവിലെ ഈ കേസിന് വെസ്റ്റേൺ ഓസ്ട്രേലിയയിലെ കേസുകളുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് അന്റാർട്ടിക്ക മേഖലയിൽ നിന്നെത്തിയ ദേശാടനപ്പക്ഷിയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ആശങ്ക വേണ്ടെന്ന് പ്രീമിയർ പീറ്റർ മലിനൗസ്‌കസ്
സംസ്ഥാനത്ത് ആദ്യമായി ബേർഡ് ഫ്ലൂ കണ്ടെത്തിയെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രീമിയർ പീറ്റർ മലിനൗസ്‌കസ് വ്യക്തമാക്കി. “പോൾട്രി കർഷകർക്കും വന്യജീവി സംരക്ഷകർക്കും ഈ വാർത്ത ആശങ്കയുണ്ടാക്കുമെന്നറിയാം. എന്നാൽ സർക്കാർ ഏത് സാഹചര്യവും നേരിടാൻ പൂർണ്ണ സജ്ജമാണ്. നിലവിൽ ഈ രോഗം ദേശാടനപ്പക്ഷികളിൽ മാത്രമായി ഒതുങ്ങിനിൽക്കുകയാണ്,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വാണിജ്യ പോൾട്രി ഫാമുകളിലോ മറ്റ് സാധാരണ പക്ഷികളിലോ ഇതുവരെ യാതൊരു അണുബാധയും കണ്ടെത്തിയിട്ടില്ല. ബാധിത പക്ഷികളെ കൈകാര്യം ചെയ്ത വോളന്റിയർമാർക്ക് ആവശ്യമെങ്കിൽ ആന്റി-വൈറൽ മരുന്നുകൾ ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചു.
വെസ്റ്റേൺ ഓസ്ട്രേലിയയിലും പുതിയ ഭീഷണി
ഇതിനിടെ, വെസ്റ്റേൺ ഓസ്ട്രേലിയയിലെ ക്വിന്‍ഡലപ്പ് (Quindalup) പ്രദേശത്തും മൂന്നാമത്തെ സസ്പെക്റ്റ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ചത്ത നിലയിൽ കണ്ടെത്തിയ പക്ഷിക്ക് പെർത്തിലെ DPIRD ലബോറട്ടറിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പോസിറ്റീവ് ഫലമാണ് ലഭിച്ചത്. ഇതിന്റെ അന്തിമ സ്ഥിരീകരണത്തിനായി സാമ്പിളുകൾ ജീലോങ്ങിലെ CSIRO ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.
പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ആദ്യമായി ബേർഡ് ഫ്ലൂ കണ്ടെത്തിയെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രീമിയർ പീറ്റർ മലിനൗസ്‌കസ് പ്രസ്താവിച്ചു. വാണിജ്യ പോൾട്രി ഫാമുകളിലോ മറ്റ് സാധാരണ പക്ഷികളിലോ ഇതുവരെ യാതൊരു അണുബാധയും കണ്ടെത്തിയിട്ടില്ല. ഓസ്ട്രേലിയൻ അധികൃതരും (DAFF, PIRSA) സംസ്ഥാന സർക്കാരും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കാണുകയാണെങ്കിൽ അവയെ തൊടാനോ കൈകാര്യം ചെയ്യാനോ പാടില്ല.
ഇത്തരം പക്ഷികളെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1800 675 888 എന്ന എമർജൻസി ആനിമൽ ഡിസീസ് ഹോട്ട്‌ലൈനിൽ (Emergency Animal Disease Hotline) വിവരമറിയിക്കുക.
വന്യജീവി പ്രദേശങ്ങളിൽ വീട്ടു മൃഗങ്ങളെ, പ്രത്യേകിച്ച് പൂച്ചകളെ കർശനമായി നിയന്ത്രിക്കുക.
മനുഷ്യരിലേക്ക് ഈ വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും, രോഗബാധിതരായ പക്ഷികളുമായുള്ള നേരിട്ടുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
News by
Sajin Thiruvallam
News Editor

News Editor