പരിഹാരം തേടി പ്രധാനമന്ത്രി രണ്ട് ഏഷ്യൻ രാജ്യങ്ങൾ കൂടി സന്ദർശിക്കുന്നു
ഗൾഫ് മേഖലയിലുണ്ടായ സംഘർഷങ്ങളെ തുടർന്ന് രൂപപ്പെട്ട ആഗോള ഇന്ധന പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. വിതരണത്തിലെ തടസ്സങ്ങൾ തുടർന്നാൽ പ്രധാന ഏഷ്യൻ രാജ്യങ്ങൾ ഇന്ധന കയറ്റുമതി വെട്ടിച്ചുരുക്കി ആഭ്യന്തര വിപണിക്ക് മുൻഗണന നൽകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഓസ്ട്രേലിയയ്ക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാജ്യത്തേക്ക് ആവശ്യമുള്ള സംസ്കരിച്ച ഇന്ധനത്തിന്റെ 90 ശതമാനവും ഏഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത് എന്നതിനാലാണിത്. ഈ സാഹചര്യത്തിൽ ഇന്ധന വിതരണം സുഗമമാക്കുന്നതിനായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസീ ഇന്ന് മലേഷ്യയും ബ്രൂണൈയും സന്ദർശിക്കും. ‘സൺറൈസ്’ (Sunrise) ടെലിവിഷൻ പരിപാടിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സിംഗപ്പൂരിൽ നിന്ന് തടസ്സങ്ങളില്ല
സിംഗപ്പൂർ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പുതിയ നീക്കം. സിംഗപ്പൂരിൽ നിന്നുള്ള ഇന്ധന വിതരണത്തിൽ തടസ്സങ്ങളുണ്ടാകില്ലെന്ന് അദ്ദേഹം രാജ്യത്തിന് ഉറപ്പുനൽകി. മധ്യപൂർവദേശത്തിന് പകരം ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് ഇന്ധനം എത്തിക്കാൻ സിംഗപ്പൂരിന് കഴിഞ്ഞിട്ടുണ്ട്. അതിനാൽ ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. സിംഗപ്പൂരുമായുള്ള ദൃഢമായ ബന്ധം ഈ പ്രതിസന്ധി ഘട്ടത്തിൽ ഓസ്ട്രേലിയയ്ക്ക് തുണയായി. എന്നിരുന്നാലും, മധ്യപൂർവദേശത്തെ സമാധാന ചർച്ചകൾ പരാജയപ്പെട്ടത് നിർഭാഗ്യകരമാണെന്നും, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സ്വതന്ത്രമാക്കേണ്ടത് ആഗോള വിപണിക്ക് അനിവാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വിലക്കുറവും ആഭ്യന്തര ഉൽപ്പാദനവും
രാജ്യത്തെ ഇന്ധന വില കുറയ്ക്കുന്നതിന്റെ ഭാഗമായി എക്സൈസ് തീരുവയിൽ 32 സെന്റിന്റെ ഇളവ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള ഇന്ധന പ്രതിസന്ധിയാണിതെന്നും ഇതിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും പണപ്പെരുപ്പത്തിൽ നിന്നും ഓസ്ട്രേലിയക്കും പൂർണ്ണമായി മാറിനിൽക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ സർക്കാരിന്റെ കാലത്ത് രാജ്യത്തെ ആറിൽ നാല് റിഫൈനറികളും അടച്ചുപൂട്ടിയതും ഇന്ധന ശേഖരം അമേരിക്കയിലെ ടെക്സാസിൽ സൂക്ഷിച്ചതും വലിയ തിരിച്ചടിയായി. എന്നാൽ നിലവിലെ സർക്കാർ ഈ അടിയന്തര ഇന്ധന ശേഖരം രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നതാണ് ഇപ്പോൾ വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്. ‘ഫ്യൂച്ചർ മെയ്ഡ് ഇൻ ഓസ്ട്രേലിയ’ (Future Made in Australia) പദ്ധതിയിലൂടെ രാജ്യത്തിനകത്ത് തന്നെ കൂടുതൽ ഉൽപ്പാദനം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
20 മില്യൺ ഡോളറിന്റെ പരസ്യ ക്യാമ്പയിൻ
ഇന്ധന പ്രതിസന്ധിയെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിനായി സർക്കാർ പ്രഖ്യാപിച്ച 20 ദശലക്ഷം ഡോളറിന്റെ (20 Million) ബോധവൽക്കരണ ക്യാമ്പയിനെയും പ്രധാനമന്ത്രി ന്യായീകരിച്ചു. പ്രതിസന്ധി ഘട്ടത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനും, ജനങ്ങളിലെ പരിഭ്രാന്തി ഒഴിവാക്കാനും ഇത്തരം വിവരവിനിമയങ്ങൾ അത്യാവശ്യമാണ്. കോവിഡ് കാലത്തേതുപോലെ കർശന നിയന്ത്രണങ്ങളിലേക്ക് പോകാതെ, സമ്പദ്‌വ്യവസ്ഥയെ സാധാരണ ഗതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആന്റണി ആൽബനീസ് വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്ന പ്രവണതയിൽ (Panic buying) ഇപ്പോൾ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
News by
Sajin Thiruvallam
News Editor

News Editor