കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ: അറസ്റ്റ് (Video)
ന്യൂ സൗത്ത് വെയിൽസിലെ ഹണ്ടർ മേഖലയിൽ നിന്നുള്ള 27-കാരൻ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനിൽ തിരഞ്ഞതിനും സൂക്ഷിച്ചതിനും അറസ്റ്റിൽ. ജപ്പാനിൽ നിന്നുള്ള മടക്കയാത്രയിൽ സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഇന്ന് ഇയാളെ എൻ.എസ്.ഡബ്ല്യു (NSW) ബെയിൽ ഡിവിഷൻ കോടതിയിൽ ഹാജരാക്കും.

2025 നവംബർ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജപ്പാനിൽ നിന്നെത്തിയ യുവാവിന്റെ ലഗേജുകൾ ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് (ABF) ഉദ്യോഗസ്ഥർ പതിവ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിനിടെ ഫോൺ പരിശോധിച്ച ഉദ്യോഗസ്ഥർ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തുകയും, തുടർ അന്വേഷണങ്ങൾക്കായി കേസ് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസിന് (AFP) കൈമാറുകയുമായിരുന്നു. പിടിച്ചെടുത്ത ഫോൺ വിശദമായ ഡിജിറ്റൽ ഫോറൻസിക് പരിശോധനകൾക്ക് വിധേയമാക്കി.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം (ഏപ്രിൽ 29) റെയ്മണ്ട് ടെറസിലെ ഇയാളുടെ വീട്ടിൽ ഫെഡറൽ പൊലീസ് റെയ്ഡ് നടത്തി. കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങളും ഒരു ജെൽ-ബ്ലാസ്റ്ററും ഇവിടെ നിന്ന് പിടിച്ചെടുത്തു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനും സൂക്ഷിക്കുന്നതിനുമെതിരെ ക്രിമിനൽ കോഡ് പ്രകാരം മൂന്ന് ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

കുട്ടികൾക്കെതിരെയുള്ള ഇത്തരം ചൂഷണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ഫെഡറൽ പൊലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് ലൂക്ക് നീധാം വ്യക്തമാക്കി. അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സമൂഹത്തിലെ ഏറ്റവും ദുർബലരായ കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പോലീസ് നിരന്തരം പോരാടുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന് ഭീഷണിയാകുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ അതിർത്തി രക്ഷാസേനയും പൊലീസും സംയുക്തമായി പ്രവർത്തിക്കുമെന്ന് എ.ബി.എഫ് സൂപ്രണ്ട് ഷോൺ ബേക്കറും കൂട്ടിച്ചേർത്തു.
Photo: AFP
News by
Sajin Thiruvallam
News Editor

News Editor