വിമാനത്തിൽ യാത്രക്കാരിയുടെ പരാക്രമം; വിമാനം അടിയന്തരമായി പെർത്തിൽ ഇറക്കി, യുവതി അറസ്റ്റിൽ
പെർത്ത്: അന്താരാഷ്ട്ര വിമാനത്തിൽ സഹയാത്രികർക്കും കാബിൻ ക്രൂവിനും നേരെ അസഭ്യവർഷവും അതിക്രമവും നടത്തിയ ഓസ്‌ട്രേലിയൻ യുവതി അറസ്റ്റിൽ. മെൽബണിൽ നിന്നും തായ്‌ലൻഡിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് 37-കാരിയായ മെൽബൺ സ്വദേശിനി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തെ തുടർന്ന് വിമാനം അടിയന്തരമായി പെർത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇന്ന് പെർത്ത് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
യാത്രയ്ക്കിടെ തികച്ചും അസാധാരണമായി പെരുമാറാൻ തുടങ്ങിയ യുവതി പിന്നീട് വിമാനത്തിലെ മറ്റ് യാത്രക്കാരെയും കാബിൻ ക്രൂ അംഗങ്ങളെയും അസഭ്യം പറയാൻ തുടങ്ങി. ഇവരെ ശാന്തയാക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യുവതിയുടെ പെരുമാറ്റം അതിരുവിട്ടതോടെ വിമാനത്തിന്റെ സുരക്ഷയെ കരുതി പൈലറ്റ് വിമാനം അടിയന്തരമായി പെർത്ത് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ സജ്ജരായിരുന്നു.
വിമാനത്തിൽ കയറിയ പോലീസ് സംഘം ഇവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെയാണ് ഇവരെ വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചത്.
16,500 ഡോളർ വരെ പിഴ ലഭിക്കാവുന്ന കുറ്റം
വിമാനത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകും വിധം മോശമായും അക്രമാസക്തമായും പെരുമാറിയതിന് സിവിൽ ഏവിയേഷൻ സേഫ്റ്റി റെഗുലേഷൻസ് 91.525(1) വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പരമാവധി 16,500 ഓസ്ട്രേലിയൻ ഡോളർ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. യുവതിയെ മെയ് 11-ന് വീണ്ടും കോടതിയിൽ ഹാജരാക്കും.
യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം: ഫെഡറൽ പോലീസ്
വിമാനയാത്രയ്ക്കിടെയുള്ള ഇത്തരം അക്രമങ്ങളും മോശം പെരുമാറ്റങ്ങളും ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് എഎഫ്പി ആക്ടിംഗ് സൂപ്രണ്ട് പീറ്റർ ബ്രിൻഡൽ വ്യക്തമാക്കി. “വിമാനത്തിനുള്ളിലെ ഇത്തരം അക്രമാസക്തമായ പെരുമാറ്റങ്ങൾ വിമാനത്തിന്റെയും അതിലുള്ള മറ്റ് യാത്രക്കാരുടെയും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വിമാനത്താവളങ്ങളിലോ വിമാനത്തിനുള്ളിലോ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എന്ത് തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാലും അതിൽ ഇടപെടാൻ എഎഫ്പി വ്യോമയാന മേഖലയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
കാണുക. കേൾക്കുക. റിപ്പോർട്ട് ചെയ്യുക.
വിമാനത്താവളങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി എഎഫ്പി പൊതുജനങ്ങളുടെ സഹായം തേടുന്നുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് എയർപോർട്ട് വാച്ചിൽ അറിയിക്കേണ്ടതാണ്.
താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യുക:
സുരക്ഷാ ക്യാമറകളുടെയോ സ്ക്രീനിങ് കേന്ദ്രങ്ങളുടെയോ ചിത്രങ്ങൾ എടുക്കുന്നത്.
സുരക്ഷാ പരിശോധനകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത്.
ബാഗുകൾ അനാഥമായി ഉപേക്ഷിക്കുന്നത്.
അനാവശ്യമായി ചുറ്റിത്തിരിയുന്നത്.
മുഖം മറച്ചോ സംശയാസ്പദമായോ നടക്കുന്നത്.
അസാധാരണമായി പെരുമാറുന്നത്.
ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 131 237 (131 AFP) എന്ന നമ്പറിൽ എയർപോർട്ട് വാച്ചിനെ അറിയിക്കുക.
News by
Sajin Thiruvallam
News Editor

News Editor