അനുമതിയില്ലാതെ വിദേശ രാജ്യത്തിന്റെ സൈന്യത്തിന് വേണ്ടി പ്രവർത്തിച്ചു; അറസ്റ്റ്
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയൻ സർക്കാരിന്റെയോ സൈന്യത്തിന്റെയോ മുൻകൂർ അനുമതിയില്ലാതെ വിദേശ രാജ്യത്തിന്റെ സൈന്യത്തിന് വേണ്ടി പ്രവർത്തിച്ച ഓസ്‌ട്രേലിയൻ ആർമി റിസർവ് അംഗത്തിനെതിരെ കേസെടുത്തു. ഉക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ഉക്രേനിയൻ സായുധ സേനയ്ക്ക് വേണ്ടി ഡ്രോൺ ഓപ്പറേറ്ററായി പ്രവർത്തിച്ച സൗത്ത് ഓസ്‌ട്രേലിയയിലെ ഫെലിക്സ്റ്റോ സ്വദേശിയായ 25-കാരനെതിരെയാണ് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (AFP) കുറ്റം ചുമത്തിയത്. ഇയാളെ ഇന്ന് അഡ്‌ലെയ്ഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ചരിത്രത്തിലാദ്യം
പ്രതിരോധ നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് ഇതാദ്യമായാണ് ഒരാൾക്കെതിരെ ഈ കുറ്റം ചുമത്തുന്നത്. രാജ്യത്തെ പ്രതിരോധ സേനയുടെ ഭാഗമായ ഒരു വ്യക്തി മുൻകൂർ അനുമതിയില്ലാതെ ഒരു വിദേശ സൈന്യത്തിനോ സർക്കാരിനോ സ്വകാര്യ കമ്പനിക്കോ വേണ്ടി പ്രവർത്തിക്കുന്നത് ഓസ്ട്രേലിയൻ നിയമപ്രകാരം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ പ്രതിരോധ വകുപ്പിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫെഡറൽ പൊലീസ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.
യുദ്ധമുന്നണിയിലെ പങ്കാളിത്തം
2025 മെയ് മാസത്തിൽ ഉക്രെയ്നിലേക്ക് പോയ ഇയാൾ, റഷ്യയുമായുള്ള യുദ്ധത്തിൽ ഉക്രെയ്ന് വേണ്ടി ഡ്രോൺ ഓപ്പറേറ്ററായി സേവനമനുഷ്ഠിച്ചതായാണ് ആരോപണം. തുടർന്ന് മാസങ്ങൾക്ക് ശേഷം 2026 ജനുവരിയിലാണ് ഇയാൾ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി ഏപ്രിൽ 2 വ്യാഴാഴ്ച ഫെലിക്സ്റ്റോയിലെ ഇയാളുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു.
ഇവിടെ നിന്നും മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ഈ ഉപകരണങ്ങളിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ, യുവാവ് വിദേശത്ത് യുദ്ധത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട സുപ്രധാന ചിത്രങ്ങളും തെളിവുകളും ലഭിച്ചതായി പോലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത ഉപകരണങ്ങൾ കൂടുതൽ വിശദമായ ഫോറൻസിക് പരിശോധനകൾക്ക് വിധേയമാക്കും.
കുറ്റങ്ങളും ശിക്ഷയും
1903-ലെ ഓസ്‌ട്രേലിയൻ പ്രതിരോധ നിയമത്തിലെ (Defence Act 1903) സെക്ഷൻ 115A പ്രകാരം, വിദേശ സൈനിക സംഘടനയ്ക്കോ സർക്കാർ സ്ഥാപനത്തിനോ വേണ്ടി അനധികൃതമായി പ്രവർത്തിച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഈ കുറ്റം കോടതിയിൽ തെളിയിക്കപ്പെട്ടാൽ പരമാവധി 20 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.
ഓസ്‌ട്രേലിയയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രാദേശിക, ദേശീയ, അന്തർദേശീയ ഏജൻസികളുമായി ചേർന്ന് എഎഫ്പി കർശനമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് എഎഫ്പി കൗണ്ടർ ടെററിസം കമാൻഡർ പോള ഹഡ്‌സൺ വ്യക്തമാക്കി.
പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ അറിയാവുന്ന വ്യക്തികൾ വിദേശ സൈന്യത്തിനോ സർക്കാരിനോ വേണ്ടി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നതായോ, അല്ലെങ്കിൽ ഇതിനകം പ്രവർത്തിച്ചതായോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ നാഷണൽ സെക്യൂരിറ്റി ഹോട്ട്‌ലൈനിൽ (1800 123 400) ബന്ധപ്പെടണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
News by
Sajin Thiruvallam
News Editor

News Editor