അടിയന്തര രക്ഷാദൗത്യം തീരുമാനമായില്ല : സർക്കാരിനെതിരെ പ്രതിഷേധം ; മിഡിൽ ഈസ്റ്റിൽ കുടുങ്ങി 1.15 ലക്ഷം ഓസ്ട്രേലിയക്കാർ
മാർച്ച് 1-ന് ഇറാനുനേരെ നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളെയും തുടർന്നുണ്ടായ ഇറാന്റെ പ്രത്യാക്രമണങ്ങളെയും തുടർന്ന് മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ പൂർണ്ണമായും അടച്ചിരിക്കുകയാണ്. ഈ അപ്രതീക്ഷിത സംഭവവികാസങ്ങളെ തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലായി ഏകദേശം 1,15,000 ഓസ്ട്രേലിയൻ പൗരന്മാരാണ് നിലവിൽ കുടുങ്ങിക്കിടക്കുന്നത്.
എന്നാൽ, ഇവരെ നാട്ടിലെത്തിക്കാൻ അടിയന്തരമായി സർക്കാർ ചെലവിൽ പ്രത്യേക വിമാനങ്ങൾ (Government-chartered flights) അയക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് (Penny Wong) വ്യക്തമാക്കി. ഇതേതുടർന്ന് യാത്രക്കാർക്കിടയിലെ ആശങ്ക കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.
വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ, ലഭ്യമായ ചുരുക്കം ചില വാണിജ്യ വിമാനങ്ങളെ (Commercial flights) ആശ്രയിക്കാൻ മാത്രമാണ് യാത്രക്കാർക്ക് മുന്നിലുള്ള വഴി. എന്നാൽ ഈ അവസരം മുതലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് പ്രവാസികൾക്ക് വലിയ തിരിച്ചടിയായി. ടിക്കറ്റ് നിരക്കിൽ 500 ശതമാനത്തോളം വർധനവാണ് പല റൂട്ടുകളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ, യുദ്ധഭീതിയിലുള്ള പൗരന്മാർ സ്വന്തം ചെലവിൽ ഭീമമായ തുക നൽകി നാട്ടിലേക്ക് മടങ്ങേണ്ട ഗതികേടിലാണ്.
സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പൊതുജനങ്ങൾക്കിടയിലും സമൂഹമാധ്യമങ്ങളിലും കടുത്ത പ്രതിഷേധമാണ് ഉയർന്നുവരുന്നത്. അടിയന്തര ഘട്ടങ്ങളെ നേരിടുന്നതിൽ സർക്കാരിന് സംഭവിച്ച വീഴ്ചയായാണ് പലരും ഇതിനെ വിലയിരുത്തുന്നത്. 2022-ലെ ഉക്രെയ്ൻ പ്രതിസന്ധി ഘട്ടത്തിൽ 12,000-ത്തിലധികം ഓസ്ട്രേലിയൻ പൗരന്മാരെ സർക്കാർ ഇടപെട്ട് സുരക്ഷിതമായി നാട്ടിലെത്തിച്ചിരുന്നു. അന്നത്തെ ഈ രക്ഷാദൗത്യം ചൂണ്ടിക്കാട്ടിയാണ് പലരും ഇപ്പോഴത്തെ നടപടിയെ ചോദ്യം ചെയ്യുന്നത്.
അതെസമയം, സംഘർഷം കൂടുതൽ വ്യാപിക്കുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ വിമാന സർവീസുകൾ പൂർണ്ണമായും നിലയ്ക്കുമോ എന്ന ഭയത്തിലാണ് അവിടെയുള്ള ഓസ്ട്രേലിയക്കാർ.