ബ്രിസ്ബെയിനിൽ വൻ മാറ്റത്തിന് കളമൊരുങ്ങുന്നു: ഷോപ്പിംഗ് മാളുകൾക്ക് സമീപം ഇനി ഫ്ലാറ്റ് സമുച്ചയങ്ങൾ
ബ്രിസ്ബെയിൻ: നഗരത്തിലെ രൂക്ഷമായ ഭവന പ്രതിസന്ധിക്ക് (Housing Crisis) പരിഹാരം കാണുന്നതിനായി രണ്ട് പ്രധാന ഷോപ്പിംഗ് സെന്ററുകൾക്ക് സമീപം ഉയർന്ന ജനസാന്ദ്രതയുള്ള (High-density) പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കാൻ ബ്രിസ്ബെയിൻ സിറ്റി കൗൺസിൽ അനുമതി നൽകി. ഇന്ന് നടന്ന കൗൺസിൽ യോഗത്തിലാണ് നിർണ്ണായക തീരുമാനം.
എവിടെയൊക്കെ മാറ്റം വരും? അപ്പർ മൗണ്ട് ഗ്രാവറ്റിലെ ഗാർഡൻ സിറ്റി (Garden City), ചെംസൈഡിലെ വെസ്റ്റ്ഫീൽഡ് (Westfield) എന്നീ ഷോപ്പിംഗ് സെന്ററുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് വൻകിട കെട്ടിടങ്ങൾക്കും അപ്പാർട്ട്മെന്റുകൾക്കും അനുമതി നൽകുന്നത്. പൊതുഗതാഗത സൗകര്യങ്ങൾ കൂടുതലുള്ള ഈ സ്ഥലങ്ങളിൽ ജനങ്ങളെ താടിപ്പാർപ്പിക്കുന്നതിലൂടെ കാറുകളുടെ ഉപയോഗം കുറയ്ക്കാനും (Reduce car dependency) കൗൺസിൽ ലക്ഷ്യമിടുന്നു.
തർക്കം ഇവിടെയാണ് എൽ.എൻ.പി (LNP) ഭരിക്കുന്ന കൗൺസിലിൽ, ലേബർ പാർട്ടിയും ഗ്രീൻസും സ്വതന്ത്ര അംഗങ്ങളും ഈ മേഖലകളുടെ വികസനത്തെ (Precinct Plans) തത്വത്തിൽ അംഗീകരിച്ചു. എന്നാൽ, നിർമ്മിക്കുന്ന വീടുകളിൽ ഒരു നിശ്ചിത ശതമാനം ‘സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ’ (Affordable Housing Targets) നൽകണമെന്ന ലേബർ പാർട്ടിയുടെ ആവശ്യം ഭരണസമിതി വോട്ടിനിട്ട് തള്ളി.
വിവാദമായി ഇരുപക്ഷ വാദങ്ങൾ:
അധികൃതരുടെ വാദം: “നഗരത്തിലെ 96 ശതമാനം വീടുകളും നിർമ്മിക്കുന്നത് സ്വകാര്യ വ്യക്തികളാണ്. അവർക്ക് മേൽ കൂടുതൽ നിബന്ധനകൾ വെച്ചാൽ പദ്ധതികൾ നടക്കാതെ പോകും. വിപണിയിൽ വീടുകളുടെ എണ്ണം കൂട്ടുകയാണ് (Increase Supply) പ്രതിസഴിക്കുള്ള ഏക പരിഹാരം,” എന്ന് സിറ്റി പ്ലാനിംഗ് ചെയർ ആദം അലനും ലോർഡ് മേയർ അഡ്രിയൻ ഷ്റിന്നറും വാദിച്ചു.
പ്രതിപക്ഷത്തിന്റെ വിമർശനം: “ഈ പദ്ധതി റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരെ സഹായിക്കാൻ മാത്രമുള്ളതാണ്. 20 ലക്ഷം ഡോളർ വിലയുള്ള യൂണിറ്റുകളോ, ആഴ്ചയിൽ 900 ഡോളർ വാടകയോ സാധാരണ കുടുംബങ്ങൾക്ക് താങ്ങാനാവില്ല,” എന്ന് പ്രതിപക്ഷ നേതാവ് ജാരെഡ് കാസിഡി കുറ്റപ്പെടുത്തി.
അടുത്ത നടപടി: കൗൺസിൽ പാസാക്കിയ ഈ പദ്ധതി ഇനി ക്വീൻസ്ലാൻഡ് സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി അയക്കും. അവിടെ നിന്ന് പച്ചക്കൊടി ലഭിച്ചാൽ മാത്രമേ കെട്ടിടങ്ങളുടെ ഉയരം, സോണിംഗ് തുടങ്ങിയ വിശദാംശങ്ങൾ അന്തിമമായി തീരുമാനിക്കുകയുള്ളൂ. സ്റ്റോൺസ് കോർണർ, സാലിസ്ബറി തുടങ്ങിയ ഇടങ്ങളിലും സമാനമായ പദ്ധതികൾ ആലോചനയിലുണ്ട്.
