പ്രതിഷേധം ഇരമ്പുന്നു; വെച്ചുപൊറുപ്പിക്കില്ലെന്ന് പൊലീസ്
സിഡ്‌നി: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ ഓസ്ട്രേലിയൻ സന്ദർശനത്തിനെതിരെ സിഡ്‌നിയിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധം ഇരമ്പുന്നു.
പോലീസ് നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകളും ഗ്രീൻസ് പാർട്ടി എം.പിമാരും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. നിസ്കരിക്കുന്നവരെ ബലം പ്രയോഗിച്ച് നീക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം ആംനസ്റ്റി ഇൻ്റർനാഷണൽ ഉന്നയിച്ചു. “അടിച്ചമർത്തലിന്റെ ഏറ്റവും മോശം രൂപമാണ് സിഡ്‌നിയിൽ കണ്ടതെന്ന്” പാലസ്തീൻ ആക്ഷൻ ഗ്രൂപ്പ് സംഘാടകൻ ജോഷ് ലീസ് ആരോപിച്ചു.
ഇന്നും പ്രതിഷേധത്തിന് ആഹ്വാനമുണ്ടെങ്കിലും, നിയമലംഘനം വെച്ചുപൊറുപ്പിക്കില്ലെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിസിടിവി, ബോഡി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേർക്കെതിരെ നടപടിയെടുക്കാനാണ് പോലീസ് തീരുമാനം.
മറ്റു നഗരങ്ങൾ ശാന്തം സിഡ്‌നിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ മെൽബൺ, കാൻബറ തുടങ്ങിയ നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ താരതമ്യേന സമാധാനപരമായിരുന്നു. ഗാസയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമായതെങ്കിലും, ബോണ്ടി ജംഗ്ഷൻ ആക്രമണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ഹെർസോഗ് എത്തിയത് എന്നാണ് ഔദ്യോഗിക വിശദീകരണം.
