ഓസ്ട്രേലിയൻ യുവതികളുടെ മരണം : ചെറിയ പിഴ മാത്രം; നീതിക്കായി രോഷം പ്രകടിപ്പിച്ചു കുടുംബം
ഓസ്ട്രേലിയയിൽ നിന്നുള്ള രണ്ട് 19 വയസ്സുകാരികളായ ബിയാങ്ക ജോൺസും ഹോളി മോർട്ടൻ-ബൗൾസും 2024 നവംബറിൽ ലാവോസിലെ വാങ് വിയങ് നഗരത്തിലുള്ള നാനാ ബാക്ക്‌പാക്കേഴ്‌സ് ഹോസ്റ്റലിൽ മെഥനോൾ കലർന്ന മദ്യം കഴിച്ച് മരിച്ച സംഭവം വീണ്ടും വാർത്തയായി.
ഈ മരണങ്ങൾക്ക് കാരണമായവർക്ക് ലാവോസ് കോടതി വെറും 185 ഡോളർ (ഏകദേശം 15,000 രൂപ) താഴെ മാത്രം പിഴ ചുമത്തിയത് യുവതികളുടെ കുടുംബങ്ങൾക്ക് കനത്ത ആഘാതമേൽപ്പിച്ചിരിക്കുകയാണ്.
നവംബർ മധ്യത്തിൽ ഹോസ്റ്റലിൽ സൗജന്യമായി നൽകിയ മദ്യത്തിൽ മെഥനോൾ കലർന്നതാണ് ദുരന്തത്തിന് കാരണമായത്. ബിയാങ്കയും ഹോളിയും ഉൾപ്പെടെ ആറ് വിദേശികൾ മരിച്ചു. ഡെൻമാർക്കിൽ നിന്നുള്ള രണ്ട് യുവതികൾ, അമേരിക്കൻ, ബ്രിട്ടീഷ് പൗരന്മാർ എന്നിവരും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പ്രമുഖ മാധ്യമങ്ങൾ പറയുന്ന റിപ്പോർട്ട് അനുസരിച്ചു, ഹോസ്റ്റൽ ജീവനക്കാർക്കെതിരെ വാങ് വിയങ് ജനകീയ കോടതി ചുമത്തിയ പിഴ മാത്രമാണ് ശിക്ഷ. കൂടുതൽ കുറ്റങ്ങൾ ചുമത്തില്ലെന്നും അറിയിച്ചു. മദ്യം നിർമിച്ച ഡിസ്റ്റിലറിയിലെ ഒരു വ്യക്തിക്കെതിരെ മാത്രം നടപടി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
യുവതികളുടെ പിതാക്കന്മാരായ ഷോൺ ബൗൾസും മാർക്ക് ജോൺസും ഈ വിധി “പൂർണമായ അനീതി”യാണെന്ന് ആരോപിച്ചു. “അപമാനകരം”, “അസഹനീയം” എന്നീ വാക്കുകളിലൂടെ അവർ രോഷം പ്രകടിപ്പിച്ചു. കോടതി വിധി നടപടികളെക്കുറിച്ച് ലാവോസ് അധികൃതരിൽ നിന്ന് ഒരു വിവരവും ലഭിച്ചില്ലെന്നും അവർ പറയുന്നു.
മറ്റ് ഇരകളുടെ കുടുംബങ്ങളിൽ നിന്നാണ് (ബ്രിട്ടനിലുള്ളവർ) ഇക്കാര്യം അറിഞ്ഞതെന്ന് കുടുംബങ്ങൾ വെളിപ്പെടുത്തി.
ഓസ്ട്രേലിയൻ സർക്കാർ അന്വേഷണത്തിൽ സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ലാവോസ് അധികൃതർ നിരസിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കുടുംബങ്ങൾക്ക് നീതി ലഭിക്കുമോ എന്ന ആശങ്ക ശക്തമായി നിലനിൽക്കുകയാണ്.
സംഭവം വിദേശ യാത്രികരിൽ ആശങ്കയുണ്ടാക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. അന്വേഷണം തുടരുന്നതായി ലാവോസ് അധികൃതർ അറിയിച്ചിട്ടുണ്ട്.
