വിമാനത്തിൽ മദ്യപിച്ച് ബഹളവും സഹയാത്രികർക്ക് ശല്യവും; പെർത്തിൽ അറസ്റ്റ്
പെർത്ത്: ന്യൂസിലാൻഡിൽ നിന്നുള്ള വിമാനത്തിലും പെർത്ത് വിമാനത്താവളത്തിലും അതിക്രമം കാണിക്കുകയും മോശമായി പെരുമാറുകയും ചെയ്ത വെസ്റ്റേൺ ഓസ്ട്രേലിയക്കാരനായ (WA) 58-കാരനെതിരെ പൊലീസ് കേസെടുത്തു. വിമാനയാത്രാ ചട്ടങ്ങൾ ലംഘിച്ചതിനും പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനും പ്രതി ഇന്ന് (മെയ് 1, 2026) പെർത്ത് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും.
2026 മാർച്ച് 26-ന് ഓക്ക്‌ലാൻഡിൽ നിന്ന് പെർത്തിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരന് മദ്യം നൽകാൻ ക്യാബിൻ ക്രൂ വിസമ്മതിച്ചതോടെ ഇയാൾ ബഹളമുണ്ടാക്കാൻ തുടങ്ങുകയായിരുന്നു. സഹയാത്രികരെ സ്പർശിച്ചതായും ക്യാബിൻ ക്രൂവിന്റെ നിർദ്ദേശങ്ങൾ തുടർച്ചയായി അവഗണിച്ചതായും എയർലൈൻ അധികൃതർ നൽകിയ പരാതിയിൽ പറയുന്നു.
വിമാനം പെർത്തിൽ എത്തിയപ്പോൾ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (AFP) പ്രതിയെ താക്കീത് ചെയ്തുവെങ്കിലും ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷം നടത്തുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ നാല് ഗുരുതരമായ കുറ്റങ്ങൾ ചുമത്തി:
ക്യാബിൻ ക്രൂ നൽകാത്ത മദ്യം വിമാനത്തിൽ വെച്ച് ഉപയോഗിച്ചു: 1998-ലെ സിവിൽ ഏവിയേഷൻ സേഫ്റ്റി റെഗുലേഷൻസ് ചട്ടം 91.780 പ്രകാരം ഇതിന് പരമാവധി $15,650 വരെ പിഴ ലഭിക്കാം.
യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകും വിധം മോശമായി പെരുമാറി: ചട്ടം 91.525 പ്രകാരം പരമാവധി $15,650 പിഴ.
ജീവനക്കാരുടെ നിർദ്ദേശങ്ങൾ പാലിച്ചില്ല: ചട്ടം 91.575 പ്രകാരം പരമാവധി $15,650 പിഴ.
പൊതുസ്ഥലത്ത് അച്ചടക്കമില്ലാതെ പെരുമാറി: പശ്ചിമ ഓസ്ട്രേലിയൻ ക്രിമിനൽ കോഡ് (സെക്ഷൻ 74A) പ്രകാരം പരമാവധി $6000 പിഴ ലഭിക്കാവുന്ന കുറ്റം.
വിമാനത്തിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എ.എഫ്.പി ബാധ്യസ്ഥരാണെന്ന് എ.എഫ്.പി ആക്ടിംഗ് സൂപ്രണ്ട് പീറ്റർ ബ്രിൻഡാൽ വ്യക്തമാക്കി. അച്ചടക്കമില്ലാത്തതും മോശവുമായ പെരുമാറ്റങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും നിയമലംഘകർക്കെതിരെ എയർലൈനുകളുമായി ചേർന്ന് കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ് വിമാനത്താവളങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ എയർപോർട്ട് വാച്ചിനെ (Airport Watch) 131 237 എന്ന നമ്പറിൽ അറിയിക്കണമെന്ന് എ.എഫ്.പി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സുരക്ഷാ ക്യാമറകളുടെ ചിത്രമെടുക്കുക, പരിശോധനകളിൽ നിന്ന് ഒഴിഞ്ഞുമാറുക, ഉടമസ്ഥനില്ലാത്ത ലഗേജുകൾ ശ്രദ്ധയിൽപ്പെടുക, മുഖം മറയ്ക്കുക, അസ്വാഭാവികമായ പെരുമാറ്റം എന്നിവ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.
News by
Sajin Thiruvallam
News Editor

News Editor