പെർത്തിൽ നിന്നുള്ള ഒമ്പതുകാരി പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ച സംഭവം : സുതാര്യമായ അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്നുള്ള ഒമ്പതുകാരി Hania Ahmed Pakistan-ൽ പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവം പ്രവാസി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയ ഹാനിയ, കവർച്ചക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ അബദ്ധത്തിൽ കൊല്ലപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസീ ആവശ്യപ്പെട്ടു.
കവർച്ചക്കാരെ പിടികൂടുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്തെന്ന് പൊലീസ്
ജൂൺ 10-ന് അർദ്ധരാത്രിയോടെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ചക്വാളിലാണ് (Chakwal) നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയതായിരുന്നു ഈ കുടുംബം. പിതാവ് അദീൽ അഹമ്മദ് (39), മാതാവ് ഡോ. സിദ്ര ഖാൻ, മക്കളായ അഫാൻ, ഹാനിയ (9) എന്നിവർ വാടകയ്‌ക്കെടുത്ത കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ട് ആയുധധാരികളായ കവർച്ചക്കാർ ഇവരെ തടഞ്ഞുനിർത്തിയത്.
ഭയന്നുപോയ കുടുംബം കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പഞ്ചാബ് പോലീസ് ക്രൈം കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് (CCD) ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. കവർച്ചക്കാരും പോലീസും തമ്മിൽ വെടിവെപ്പുണ്ടാവുകയും, ഇതിനിടെ കവർച്ചക്കാരുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് ഉദ്യോഗസ്ഥൻ കുടുംബത്തിന്റെ കാറിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന ഹാനിയയ്ക്ക് വെടിയേൽക്കുകയും സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിക്കുകയും ചെയ്തു. പിതാവിനും പരിക്കേറ്റ സഹോദരനും ആശുപത്രിയിൽ ചികിത്സ നൽകി. വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Hania പിതാവ് Adeel Ahmed നോടപ്പം : Credit: Ahmed family
പോലീസിന്റെ വാദം തള്ളി കുടുംബം
പോലീസിന്റെ പ്രോട്ടോക്കോളുകൾ ലംഘിക്കപ്പെട്ടുവെന്ന് പഞ്ചാബ് പോലീസ് ഔദ്യോഗികമായി സമ്മതിച്ചിട്ടുണ്ട്. എന്നാൽ പോലീസിന്റെ വിശദീകരണം പിതാവ് അദീൽ അഹമ്മദ് പൂർണ്ണമായും തള്ളി. പോലീസ് തങ്ങളുടെ കാറിനെ പിന്തുടർന്ന് വെടിയുതിർക്കുകയായിരുന്നുവെന്നും, സമയോചിതമായി കാർ വെട്ടിച്ചുമാറ്റിയതുകൊണ്ടാണ് കുടുംബത്തിലെ ബാക്കിയുള്ളവർ രക്ഷപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.
പെർത്തിലെ ക്യൂഡെയ്‌ലിലുള്ള (Kewdale) ഓസ്‌ട്രേലിയൻ ഇസ്ലാമിക് കോളേജിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഹാനിയ. സൗഹൃദപ്രിയയായ ഒരു പെൺകുട്ടിയെയാണ് നഷ്ടപ്പെട്ടതെന്ന് സ്കൂൾ പ്രിൻസിപ്പൽ അനുശോചിച്ചു.
സുതാര്യമായ അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ
സംഭവത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് (Anthony Albanese) കടുത്ത ദുഃഖം രേഖപ്പെടുത്തി. “വളരെ ദാരുണമായ ഒരു സാഹചര്യമാണിത്. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കേണ്ട ഒരു കുട്ടിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. സംഭവത്തിൽ സുതാര്യവും കൃത്യവുമായ ഒരു അന്വേഷണം ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്നുണ്ട്,” പ്രധാനമന്ത്രി വ്യക്തമാക്കി. നിലവിൽ കേസിൽ ഒരു ജോയിന്റ് ഇൻവെസ്റ്റിഗേഷൻ ടീം (JIT) അന്വേഷണം നടത്തിവരികയാണ്.
News by
Sajin Thiruvallam
News Editor

News Editor