ഫെറർ തിരഞ്ഞെടുപ്പ്: ലിബറൽ പാർട്ടിക്ക് വൻ തോൽവി
കാൻബെറ: ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച് ഫെറർ (Farrer) ഉപതിരഞ്ഞെടുപ്പ് ഫലം. ചരിത്രത്തിലാദ്യമായി വൺ നേഷൻ (One Nation) പാർട്ടി ജനപ്രതിനിധി സഭയിൽ സീറ്റ് നേടി. കഴിഞ്ഞ 80 വർഷമായി ലിബറൽ പാർട്ടി കുത്തകയാക്കിവെച്ചിരുന്നതും, മുൻ നേതാവ് പ്രതിനിധീകരിച്ചിരുന്നതുമായ സീറ്റാണ് കൈവിട്ടുപോയത്. ഇതോടെ ജനപ്രതിനിധി സഭയിൽ ലിബറൽ പാർട്ടിയുടെ അംഗബലം 41 ആയി ചുരുങ്ങി. ഈ കനത്ത തോൽവി, ജനങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ സൂചനയാണെന്നും അത് വീണ്ടെടുക്കാൻ കഠിനാധ്വാനം ആവശ്യമാണെന്നും ലിബറൽ സെനറ്റർ മരിയ കൊവാസിക് (Maria Kovacic) തുറന്നുസമ്മതിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം നൽകുന്ന കൃത്യമായ സന്ദേശം സർക്കാർ ഉൾക്കൊള്ളുന്നുവെന്ന് വിദേശകാര്യ അസിസ്റ്റന്റ് മന്ത്രി മാറ്റ് തിസിൽവെയ്റ്റ് (Matt Thistlethwaite) വ്യക്തമാക്കി. രാജ്യത്ത് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഭവന പ്രതിസന്ധിയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന യാഥാർഥ്യം ലേബർ സർക്കാർ തിരിച്ചറിയുന്നുണ്ട്. ഇതിന് പരിഹാരം കാണാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നാളത്തെ നിർണായക ഫെഡറൽ ബജറ്റിൽ ഭവന നിർമ്മാണം ത്വരിതപ്പെടുത്തുന്നതിനും ജീവിതച്ചെലവ് കുറയ്ക്കുന്നതിനുമുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ ഭവന നയങ്ങൾ അപര്യാപ്തമാണെന്നും, അധ്യാപകർ, നഴ്സുമാർ തുടങ്ങിയ അവശ്യവിഭാഗങ്ങൾക്ക് പോലും സ്വന്തമായി വീട് വാങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും മാറ്റ് ചൂണ്ടിക്കാട്ടി.
എന്നാൽ, ഭവന നിർമ്മാണ മേഖലയിൽ ലേബർ സർക്കാർ പൂർണ്ണ പരാജയമാണെന്ന് മരിയ കൊവാസിക് ആരോപിച്ചു. സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണം നഷ്ടപ്പെട്ട സർക്കാർ, പുതിയ നികുതികൾ അടിച്ചേൽപ്പിക്കാനാണ് ബജറ്റിലൂടെ ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. അതേസമയം, വൺ നേഷൻ പാർട്ടിയെ സഖ്യത്തിൽ ഉൾപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ ലിബറൽ നേതൃത്വം തള്ളിക്കളഞ്ഞു
News by
Sajin Thiruvallam
News Editor

News Editor