പിഞ്ചുകുഞ്ഞുങ്ങളെ മുഖത്തടിച്ചു; സിഡ്നിയിലെ ചൈൽഡ്കെയർ സെന്ററിൽ ക്രൂരത
സിഡ്നി: സിഡ്നിയുടെ തെക്കുപടിഞ്ഞാറൻ നഗരപ്രാന്തമായ പനാനിയിലെ ചൈൽഡ്കെയർ സെന്ററിൽ പിഞ്ചുകുഞ്ഞുങ്ങളെ മർദിച്ച സംഭവത്തിൽ 25 കാരനായ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നും നാലും വയസ്സുള്ള രണ്ട് ആൺകുട്ടികളെ മുഖത്തടിച്ചതായാണ് ഇയാൾക്കെതിരെയുള്ള ആരോപണം. രണ്ട് കേസുകളിലും കോമൺ അസോൾട്ട് (സാധാരണ ആക്രമണം) കുറ്റം ചുമത്തിയ പ്രതിക്ക് ജാമ്യം നിഷേധിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രിൽ 23) ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെന്ററിൽ തന്റെ പരിചരണത്തിലുണ്ടായിരുന്ന കുട്ടികളെ ഇയാൾ ക്രൂരമായി കൈയേറ്റം ചെയ്തതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം പരാതി ലഭിച്ച ഉടൻ തന്നെ ബാങ്ക്സ്ടൗൺ പോലീസ് സെന്ററിലെത്തി പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. തുടർന്ന് ശനിയാഴ്ച രാവിലെ ബെൽമോറിലെ വിലാസത്തിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരം കേസുകളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നതെന്ന് എൻഎസ്ഡബ്ല്യു പൊലീസ് വ്യക്തമാക്കി. പ്രതിയെ ഞായറാഴ്ച (ഏപ്രിൽ 26) ബെയിൽ ഡിവിഷൻ കോടതിയിൽ ഹാജരാക്കും.
ഓസ്ട്രേലിയയിലെ ശിശുപരിചരണ കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ആശങ്കകൾക്ക് ഈ സംഭവം വഴിവെച്ചിട്ടുണ്ട്. കർശനമായ പശ്ചാത്തല പരിശോധനകൾക്ക് ശേഷമാണ് ജീവനക്കാരെ നിയമിക്കുന്നതെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അധികൃതരെ പ്രതിരോധത്തിലാക്കുന്നു. കുട്ടികളുടെയും കുടുംബങ്ങളുടെയും സ്വകാര്യത കണക്കിലെടുത്ത് സെന്ററിന്റെയോ പ്രതിയുടെയോ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കോടതി നടപടികൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നത്.
News by
Sajin Thiruvallam
News Editor

News Editor