ഇന്ത്യൻ വംശജന് ദാരുണാന്ത്യം; ഇടിച്ചിട്ട ഡ്രൈവർക്ക് ജാമ്യം ലഭിച്ചതിൽ പ്രതിഷേധം
Photo credit : 7 News
അഡ്‌ലെയ്ഡ് : ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിൽ മോട്ടോർവേയിൽ കാർ കേടായതിനെത്തുടർന്ന് റോഡരികിൽ (എമർജൻസി ലൈനിൽ) നിർത്തിയിട്ട് പരിശോധിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ച് ഇന്ത്യൻ വംശജനായ യുവാവിന് ദാരുണാന്ത്യം. സാൻഡി സന്ധു എന്നറിയപ്പെടുന്ന സരബ്ദിയാൽ സിംഗ് (33) ആണ് മരിച്ചത്. രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ പിതാവായ ഇദ്ദേഹത്തിന്റെ മരണം വിദേശത്ത് കഴിയുന്ന കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തി. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ പ്രതിക്ക് പിറ്റേദിവസം തന്നെ കോടതി ജാമ്യം അനുവദിച്ചത് കുടുംബത്തിന്റെ വേദന ഇരട്ടിപ്പിച്ചിരിക്കുകയാണ്.
അപകടം നടന്നത് ഇങ്ങനെ:
കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രിയോടെ അഡ്‌ലെയ്ഡ് സിബിഡിയിൽ നിന്ന് 12 കിലോമീറ്റർ അകലെ നോർത്ത്-സൗത്ത് മോട്ടോർവേയിലെ ഡ്രൈ ക്രീക്കിലായിരുന്നു അപകടം. എമർജൻസി ലൈനിൽ വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തിയ ശേഷം ബാറ്ററി ജമ്പ്-സ്റ്റാർട്ട് (Jump-start) ചെയ്യാൻ ശ്രമിക്കുകയായിരുന്നു സാൻഡി. ഈ സമയത്ത് നിയന്ത്രണം വിട്ടുവന്ന മറ്റൊരു വാഹനം അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നെന്ന് സംശയിക്കപ്പെടുന്ന ഡ്രൈവറാണ് വാഹനമോടിച്ചിരുന്നത്.

ഇടിയുടെ ആഘാതം വളരെ വലുതായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ അദ്ദേഹത്തിന്റെ ഒരു കാൽ അറ്റുപോയതായും, വാരിയെല്ലുകൾക്കും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റതായും ഭാര്യ പ്രഭ്ജിത് കൗർ വ്യക്തമാക്കി. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാൻഡിയെ അടിയന്തര ചികിത്സകൾക്കും വൻതോതിൽ രക്തം മാറ്റിവെക്കലിനും വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിക്ക് ജാമ്യം; പ്രതിഷേധവുമായി കുടുംബം
അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോയ 22-കാരനായ ഡ്രൈവറെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് മരണം വരുത്തിയതിനും, സംഭവസ്ഥലത്ത് നിന്ന് ഒളിച്ചോടിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വാഹനം റോഡിലൂടെ വെട്ടിത്തിരിഞ്ഞാണ് വന്നിരുന്നതെന്ന് ദൃക്‌സാക്ഷികൾ എലിസബത്ത് മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി നൽകി. എന്നാൽ, പ്രതിക്ക് ഒറ്റ ദിവസത്തെ കസ്റ്റഡിക്ക് ശേഷം കോടതി ജാമ്യം അനുവദിച്ചു. കേസ് ഇനി ജൂണിൽ പരിഗണിക്കും.
പ്രതിക്ക് പെട്ടെന്ന് തന്നെ ജാമ്യം അനുവദിച്ച കോടതിവിധി കുടുംബത്തെ കടുത്ത നിരാശയിലാക്കി. “ഞങ്ങൾ ജീവിതകാലം മുഴുവൻ നീളുന്ന ദുഃഖം അനുഭവിച്ചു തുടങ്ങുമ്പോൾ, പ്രതിക്ക് ഇത്ര പെട്ടെന്ന് പുറത്തിറങ്ങാൻ കഴിഞ്ഞത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല,” എന്ന് സാൻഡിയുടെ സഹോദരൻ ഹർമൻ സിംഗ് ചോദിക്കുന്നു. നിയമത്തിലൂടെ തങ്ങൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭാര്യ പ്രഭ്ജിത് കൗർ.
വിദേശത്ത് അനാഥമായി ഒരു കുടുംബം
സ്റ്റുഡൻ്റ് വിസയിൽ ഓസ്‌ട്രേലിയയിലുള്ള ഭാര്യ പ്രഭ്ജിത് കൗറിനും രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്കും (ഒരു ആൺകുട്ടിയും പെൺകുട്ടിയും) സാൻഡിയുടെ വേർപാട് ഉൾക്കൊള്ളാനായിട്ടില്ല.
ഭാര്യയുടെ വാക്കുകൾ: “എന്റെ ജീവിതത്തിന്റെ ഏറ്റവും മികച്ച ഭാഗമായിരുന്നു അദ്ദേഹം. എന്റെ ഭർത്താവിനെ എനിക്ക് നഷ്ടപ്പെട്ടു, എന്റെ കുട്ടികൾക്ക് അവരുടെ അച്ഛനെയും. ഈ വിദേശ രാജ്യത്ത് ഞാൻ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അദ്ദേഹമില്ലാതെ ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് ഞങ്ങൾക്കറിയില്ല.”
സഹോദരന്റെ സങ്കടം: സാൻഡിയുടെ മറ്റൊരു സഹോദരനായ സിക്കന്ദർ സിംഗ് അപകടത്തിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയിരുന്നു. മരിക്കുന്നതിന് മുൻപ്, രക്തത്തിൽ കുളിച്ച് കിടക്കുമ്പോഴും തന്റെ കുടുംബത്തെയും കുട്ടികളെയും നോക്കണമെന്ന് സാൻഡി സഹോദരനോട് പറഞ്ഞിരുന്നു.
കുടുംബത്തിന് താങ്ങായി സുമനസ്സുകൾ
വിദേശത്ത് ഒറ്റപ്പെട്ടുപോയ ഈ കുടുംബത്തെ സഹായിക്കുന്നതിനായി സുഹൃത്തുക്കൾ ആരംഭിച്ച ഓൺലൈൻ ധനസമാഹരണ കാമ്പയിനിലേക്ക് ബുധനാഴ്ചയോടെ 70,000 ഡോളറിലധികം (ഏകദേശം 38 ലക്ഷം രൂപ) ലഭിച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ യുവതിക്കും കുട്ടികൾക്കും താങ്ങായി ഒപ്പമുള്ളത്. അപകടത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.