പെർത്തിൽ രണ്ട് കാട്ടുതീ ഭീഷണി: ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം
പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയൻ തലസ്ഥാനമായ പെർത്തിൽ രണ്ടിടങ്ങളിൽ പടർന്നുപിടിച്ച കാട്ടുതീ ജനജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചു. കെൻവിക്ക് (Kenwick), ബുൾസ്ബ്രൂക്ക് (Bullsbrook) എന്നീ ഭാഗങ്ങളിലാണ് അടിയന്തര സാഹചര്യമുള്ളത്. ജീവനും സ്വത്തിനും ഭീഷണിയുള്ളതിനാൽ ഈ പ്രദേശങ്ങളിലുള്ളവരോട് ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിച്ചു.
ശക്തമായ കാറ്റിൽ പടരുന്ന തീ ഇതുവരെ 93 ഹെക്ടറിലധികം സ്ഥലം നശിപ്പിച്ചു. തീ അണയ്ക്കാൻ നൂറിലധികം അഗ്നിശമന സേനാംഗങ്ങൾ ശ്രമിക്കുന്നുണ്ട്. ഈ ഭാഗത്ത് ഒരു ഷെഡ് കത്തിനശിച്ചു.
പുകപടലങ്ങൾ കാരണം പെർത്ത് എയർപോർട്ടിന്റെ പ്രധാന റൺവേ അല്പനേരത്തേക്ക് അടച്ചിടേണ്ടി വന്നു. വെൽഷ്പൂളിൽ നിന്നും ഫ്രീമാന്റിലിലേക്കുള്ള ചരക്ക് തീവണ്ടി ഗതാഗതവും നിർത്തിവെച്ചു.
പെർത്തിന്റെ വടക്ക്-കിഴക്കൻ ഭാഗത്തുള്ള ബുൾസ്ബ്രൂക്കിലും അപ്പർ സ്വാൻ (Upper Swan) മേഖലയിലും നിയന്ത്രണാതീതമായ തീ പടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. വാല്യുങ്ക നാഷണൽ പാർക്കിന്റെ (Walyunga National Park) ഭാഗങ്ങളും ഭീഷണിയിലാണ്.
കെൻവിക്ക്, വാട്ടിൽ ഗ്രോവ്, മാഡിംഗ്ടൺ, ബെക്കൻഹാം, ബുൾസ്ബ്രൂക്ക്, അപ്പർ സ്വാൻ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കാണ് എമർജൻസി വാണിംഗ് നൽകിയിരിക്കുന്നത്. മാഡിംഗ്ടൺ കമ്മ്യൂണിറ്റി സെന്ററിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
വരും ദിവസങ്ങളിൽ പെർത്തിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നതിനാൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്.
Photo : AI
