ഏജഡ് കെയർ പ്രതിസന്ധി: ആരോഗ്യമന്ത്രിമാരുടെ യോഗം സിഡ്‌നിയിൽ
മെഡിക്കൽ ക്ലിയറൻസ് ലഭിച്ചിട്ടും ഏജ്ഡ് കെയർ (Aged care) അഥവാ സപ്പോർട്ട് അറ്റ് ഹോം (Support at Home) സൗകര്യങ്ങൾ ലഭിക്കാൻ വൈകുന്നതിനാൽ ഓസ്‌ട്രേലിയയിലെ പബ്ലിക് ആശുപത്രികളിൽ കുടുങ്ങിക്കിടക്കുന്നത് 3,600-ലേറെ വയോജനങ്ങൾ. ഈ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് ഫെഡറൽ ആരോഗ്യ മന്ത്രി മാർക്ക് ബട്ട്‌ലറും (Mark Butler) സംസ്ഥാന ആരോഗ്യ മന്ത്രിമാരും ഇന്ന് സിഡ്‌നിയിൽ ചർച്ച നടത്തി.
ആശുപത്രികളിൽ പ്രതിസന്ധി; കണക്കുകളിൽ വ്യത്യാസം
ഏജ്ഡ് കെയർ പ്ലേസ്‌മെന്റുകൾക്കായി കാത്തിരിക്കുന്നതിനാൽ 3,600-ലേറെ രോഗികളാണ് പബ്ലിക് ആശുപത്രികളിൽ തുടരുന്നതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2025 പകുതിയിൽ ഇത് 2,700 ആയിരുന്നു. എന്നാൽ ഈ കണക്ക് 3,700-ന് മുകളിലാണെന്ന് എബിസി (ABC) റിപ്പോർട്ട് ചെയ്തു. അതേസമയം സൺറൈസ് (Sunrise) ടിവി പരിപാടിയിൽ അവതാരകയായ നതാലി ബാർ 3,900 പേർ എന്നാണ് അവകാശപ്പെട്ടത്.
നിലവിൽ ഫെഡറൽ സർക്കാരാണ് ഏജ്ഡ് കെയർ ഫണ്ടിംഗ് നൽകുന്നത്. എന്നാൽ പബ്ലിക് ആശുപത്രികൾ നടത്തുന്നത് സംസ്ഥാനങ്ങളാണ്. ആശുപത്രികളിലെ ഈ കാലതാമസം വലിയ പ്രതിസന്ധിയാണെന്ന് മാർക്ക് ബട്ട്‌ലർ വ്യക്തമാക്കി.
പുതിയ നിയമവും കാത്തിരിപ്പ് പട്ടികയും
ഓസ്‌ട്രേലിയയിൽ 2025 നവംബർ 1 മുതൽ പുതിയ ഏജ്ഡ് കെയർ നിയമം (Aged Care Act 2024) നിലവിൽ വന്നു. പഴയ ഹോം കെയർ പാക്കേജുകൾക്ക് പകരം ‘സപ്പോർട്ട് അറ്റ് ഹോം’ പദ്ധതിയാണ് ഇപ്പോൾ ഉള്ളത്. അടിയന്തര സഹായം ആവശ്യമുള്ളവർക്ക് ഒരു മാസത്തിനുള്ളിൽ ഫണ്ടിംഗ് ലഭിക്കുന്നുണ്ടെന്ന് മന്ത്രി സ്ഥിരീകരിച്ചു.
എന്നാൽ ജൂൺ വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 1,06,977 പേർ ഈ സഹായത്തിനായി കാത്തിരിക്കുന്നുണ്ട്. ഒരു അപേക്ഷ നൽകി സേവനം ലഭിച്ചു തുടങ്ങാൻ ശരാശരി 297 ദിവസങ്ങൾ (ഏകദേശം 10 മാസം) എടുക്കുന്നതായാണ് ഔദ്യോഗിക വെയിറ്റ് ടൈംസ് റിപ്പോർട്ട് (Wait Times Report) വ്യക്തമാക്കുന്നത്.
രാഷ്ട്രീയ ആരോപണങ്ങളും പ്രതികരണങ്ങളും
ഓസ്‌ട്രേലിയയിൽ വയോജനങ്ങളുടെ എണ്ണം വർധിച്ചതാണ് ഈ അസാധാരണ ഡിമാൻഡിന് കാരണമെന്ന് മാർക്ക് ബട്ട്‌ലർ അറിയിച്ചു. പുതിയ റെസിഡൻഷ്യൽ കിടക്കകൾ നിർമ്മിക്കുന്നതിനായി സർക്കാർ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഫെഡറൽ സർക്കാർ റെസിഡൻഷ്യൽ ഏജ്ഡ് കെയർ ഫണ്ടിംഗ് വെട്ടിക്കുറച്ചതാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രതിപക്ഷ ഉപനേതാവ് ജെയ്ൻ ഹ്യൂം (Jane Hume) ആരോപിച്ചു.
മാതാപിതാക്കളെ പരിചരിക്കുന്ന കുടുംബങ്ങൾ ആശുപത്രി ഡിസ്ചാർജ് സമയത്ത് ഈ സങ്കീർണ്ണതകൾ നേരിടാൻ സാധ്യതയുണ്ട്. ഏജ്ഡ് കെയർ സേവനങ്ങൾക്കായി My Aged Care (1800 200 422) മുഖേനയാണ് അപേക്ഷിക്കേണ്ടത്.
വാർത്ത ചുരുക്കത്തിൽ:
ഏജ്ഡ് കെയർ ലഭിക്കാത്തതിനാൽ പബ്ലിക് ആശുപത്രികളിൽ കഴിയുന്നത് 3,600-ലേറെ പേരെന്ന് സംസ്ഥാനങ്ങളുടെ കണക്ക്; കൂടുതൽ പേർ NSW, ക്വീൻസ്‌ലാൻഡ് എന്നിവിടങ്ങളിൽ.
അടിയന്തര ആവശ്യക്കാർക്ക് ഒരു മാസത്തിനുള്ളിൽ ഫണ്ടിംഗ് ലഭിക്കുന്നുണ്ടെന്ന് ഫെഡറൽ സർക്കാർ; എന്നാൽ ഒരു സേവനം ആരംഭിച്ച് കിട്ടാൻ ശരാശരി 10 മാസം വരെ എടുക്കുന്നതായി ഔദ്യോഗിക റിപ്പോർട്ടുകൾ.
വയോജനങ്ങളെ ഡിസ്ചാർജ് ചെയ്യാൻ സാധിക്കാത്തത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് സംസ്ഥാനങ്ങൾ; വയോജനങ്ങളുടെ എണ്ണം വർധിച്ചതാണ് കാരണമെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി.
മാതാപിതാക്കൾക്ക് ഏജ്ഡ് കെയർ (Aged care) സേവനങ്ങൾ ലഭിക്കാൻ നിങ്ങൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടോ? നിങ്ങളുടെ അനുഭവം കമന്റിൽ പങ്കുവെക്കുക.
News by
Sajin Thiruvallam
News Editor

News Editor