ഓസ്ട്രേലിയൻ മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റം; ടെക് ഭീമന്മാരെ പൂട്ടാൻ ആൽബനീസി സർക്കാർ
കാൻബറ: ആഗോള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള വരുമാനം പ്രാദേശിക മാധ്യമപ്രവർത്തനത്തിനായി വിനിയോഗിക്കുമെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനവുമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസീ. ഗൂഗിൾ, മെറ്റാ, ടിക് ടോക് തുടങ്ങിയ വമ്പൻമാരെ മാധ്യമ സ്ഥാപനങ്ങളുമായി കരാറിലെത്താൻ നിർബന്ധിതരാക്കുന്ന പുതിയ ‘ന്യൂസ് മീഡിയ ബാർഗെയിനിംഗ് ഇൻസെന്റീവ്’ (News Media Bargaining Incentive) നിയമത്തിന്റെ കരട് രൂപം അദ്ദേഹം പാർലമെന്റിൽ അവതരിപ്പിച്ചു.
പഴയ നിയമത്തിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ട് കൊണ്ടുവരുന്ന പുതിയ പരിഷ്കാരം വഴി ഏകദേശം 250 മില്യൺ ഡോളർ ഓസ്ട്രേലിയൻ മാധ്യമരംഗത്തേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാറ്റ്ഫോമുകൾ മാധ്യമങ്ങളുമായി കരാറിലെത്താൻ തയ്യാറായില്ലെങ്കിൽ അവരുടെ വരുമാനത്തിന്റെ 2.25 ശതമാനം സർക്കാരിലേക്ക് നൽകേണ്ടി വരും. ഈ തുക മുഴുവനായി രാജ്യത്തെ മാധ്യമപ്രവർത്തകരുടെ ശമ്പളത്തിനും മറ്റ് മാധ്യമ പ്രവർത്തനങ്ങൾക്കുമായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിരോധ വകുപ്പിന്റെ തലപ്പത്തും ചരിത്രപരമായ മാറ്റം ആൽബനീസി പ്രഖ്യാപിച്ചു. ഓസ്ട്രേലിയൻ പ്രതിരോധ വകുപ്പിന്റെ ആദ്യ വനിതാ സെക്രട്ടറിയായി മേഗൻ ക്വിന്നിനെ നിയമിക്കാൻ തീരുമാനിച്ചു. നിലവിൽ വ്യവസായ-ശാസ്ത്ര വകുപ്പ് സെക്രട്ടറിയായ മേഗൻ, മെയ് 18-ന് ചുമതലയേൽക്കും.
കൂടാതെ, പോർട്ട് ആർതർ കൂട്ടക്കൊലയുടെ 30-ാം വാർഷികത്തിൽ ഇരകളെ അനുസ്മരിച്ച പ്രധാനമന്ത്രി, രാജ്യത്തെ തോക്ക് നിയമ പരിഷ്കരണത്തിന് തുടക്കമിട്ട ചരിത്രപരമായ നീക്കങ്ങളെയും സ്മരിച്ചു.
News by
Sajin Thiruvallam
News Editor

News Editor