ജോർദാൻ തോംസൺ വധം: നിർണായക വിവരം നൽകുന്നവർക്ക് 5 ലക്ഷം ഡോളർ പാരിതോഷികം

സിഡ്നി: 20 വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ മരിച്ച 21 മാസം പ്രായമുണ്ടായിരുന്ന ജോർദാൻ വില്യം തോംസൺ എന്ന കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 500,000 ഡോളർ (ഏകദേശം 2.7 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചു. ന്യൂ സൗത്ത് വെയിൽസ് പോലീസാണ് കേസിലെ അന്വേഷണം പുനരാരംഭിച്ചുകൊണ്ട് ഈ പ്രഖ്യാപനം നടത്തിയത്.
2005 മാർച്ച് 19-ന് ഉച്ചതിരിഞ്ഞാണ് സംഭവം. അമ്മയായ ബെർണീസ് സ്വേൽസ് അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തുപോയ സമയത്ത് കുഞ്ഞിനെ തന്റെ അന്നത്തെ പങ്കാളിയെ ഏൽപ്പിച്ചിരുന്നു. തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
കുഞ്ഞിനെ ബാത്ത് ടബ്ബിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തി എന്നായിരുന്നു ആദ്യ വിശദീകരണം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷാദരോഗത്തിന് നൽകുന്ന മരുന്ന് (antidepressant) അമിതമായി ഉള്ളിൽ ചെന്നാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.
2015-ൽ പോലീസ് ഒരു ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിക്കുകയും, അമ്മയുടെ മുൻ പങ്കാളിക്കെതിരെ നരഹത്യയ്ക്ക് (manslaughter) വിചാരണ നടക്കുകയും ചെയ്തിരുന്നെങ്കിലും ആരെയും ശിക്ഷിക്കാൻ സാധിച്ചിരുന്നില്ല.
കുഞ്ഞിന്റെ അച്ഛനായ പോൾ തോംസൺ മകന് നീതി ലഭിക്കുന്നത് കാണാനാവാതെ കഴിഞ്ഞ വർഷം മരിച്ചിരുന്നു. ഈ പാരിതോഷികം പ്രഖ്യാപനത്തിലൂടെയെങ്കിലും സത്യം പുറത്തുവരുമെന്നും, മകന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കുമെന്നും അമ്മ ബെർണീസ് പ്രത്യാശ പ്രകടിപ്പിച്ചു.
സമൂഹത്തിൽ ആർക്കെങ്കിലും ഈ സംഭവത്തെക്കുറിച്ച് അറിവുണ്ടെങ്കിൽ അത് പോലീസിനെ അറിയിക്കണമെന്ന് പോലീസ് മന്ത്രി യാസ്മിൻ കാറ്റ്ലി അഭ്യർത്ഥിച്ചു.
