ക്രിസ്മസിന് പലിശ ഇളവില്ല; അൽബാനീസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ടെഡ് ഒബ്രിയാൻ
ഓസ്ട്രേലിയൻ റിസർവ് ബാങ്ക് (RBA) പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ നിലനിർത്തിയ നടപടിക്ക് പിന്നാലെ, അൽബാനീസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡെപ്യൂട്ടി പ്രതിപക്ഷ നേതാവും ഷാഡോ ട്രഷററുമായ ടെഡ് ഒബ്രിയാൻ രംഗത്തെത്തി. തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ (RBA) പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നത്.
പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്നും, അടുത്ത വർഷം നിരക്കുകൾ ഇനിയും വർദ്ധിപ്പിക്കേണ്ടി വന്നേക്കാമെന്നും ആർബിഐ ഗവർണർ മിഷേൽ ബുള്ളക്ക് വ്യക്തമാക്കിയതായി ഒബ്രിയാൻ ചൂണ്ടിക്കാട്ടി.
ക്രിസ്മസിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, ഭവനവായ്പ (Mortgage) എടുത്തവർക്ക് ഇത് കനത്ത പ്രഹരമാണെന്ന് അദ്ദേഹം പറഞ്ഞു. ലേബർ സർക്കാരിന്റെ കീഴിൽ സാധാരണക്കാർ പ്രതിമാസം 1,800 ഡോളറിലധികം അധിക പലിശ നൽകേണ്ട അവസ്ഥയിലാണ്.
പണപ്പെരുപ്പം (“Jimflation”) നിയന്ത്രിക്കുന്നതിൽ ട്രഷറർ ജിം ചാമഴ്സും അൽബാനീസ് സർക്കാരും പരാജയപ്പെട്ടുവെന്ന് ഒബ്രിയാൻ കുറ്റപ്പെടുത്തി. സർക്കാരിന്റെ അമിതമായ ചിലവാക്കലുകളാണ് പണപ്പെരുപ്പം കൂടാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു.
ഓസ്ട്രേലിയയുടെ സമ്പദ്വ്യവസ്ഥ സ്തംഭനാവസ്ഥയിലാണെന്നും, ജനങ്ങളുടെ യഥാർത്ഥ വേതനത്തിൽ (Real wages) കുറവുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ അമിതമായി പണം ചിലവാക്കുന്നത് നിർത്തണമെന്നും, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ നടപടി എടുക്കണമെന്നും ടെഡ് ഒബ്രിയാൻ ആവശ്യപ്പെട്ടു.
