ജാമ്യത്തിലിറങ്ങി വീണ്ടും ഹാക്കിംഗ്: മുൻ University വിദ്യാർത്ഥിനി അറസ്റ്റിൽ

സിഡ്‌നി: Western Sydney University വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ മുൻ വിദ്യാർത്ഥിനി വീണ്ടും സൈബർ ആക്രമണം നടത്തിയതിനെ തുടർന്ന് അറസ്റ്റിലായി. 27-കാരിയായ ബേർഡി കിംഗ്‌സ്റ്റൺ (Birdie Kingston) ആണ് നോർത്ത് കെല്ലിവില്ലെയിലെ വീട്ടിൽ നിന്ന് വ്യാഴാഴ്ച വീണ്ടും പിടിയിലായത്.
സർവകലാശാലയിലെ എൻജിനീയറിങ് വിദ്യാർത്ഥിനിയായിരുന്ന ബേർഡി, 2021 മുതൽ ഗ്രേഡുകൾ മാറ്റാനും പാർക്കിംഗ് ഫീസ് കുറയ്ക്കാനുമായി സർവകലാശാലയുടെ സിസ്റ്റം ഹാക്ക് ചെയ്തിരുന്നു. തുടർന്ന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർത്തുകയും 40,000 ഡോളർ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ജൂണിൽ ഇവർ അറസ്റ്റിലായിരുന്നു.
എന്നാൽ കർശന ഉപാധികളോടെ ജാമ്യത്തിൽ വിട്ട ഇവർ, അത് ലംഘിച്ച് വീണ്ടും സൈബർ ആക്രമണങ്ങൾ നടത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. ‘ബിരുദം റദ്ദാക്കി’ എന്നതടക്കം വിദ്യാർത്ഥികൾക്ക് തെറ്റിദ്ധരിപ്പിക്കുന്ന ഒരു ലക്ഷത്തിലധികം വ്യാജ ഇമെയിലുകൾ ഇവർ അയച്ചതായും ആരോപണമുണ്ട്.
വെള്ളിയാഴ്ച പാരാമറ്റ ലോക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം നിഷേധിച്ചു. കേസ് ജനുവരി 30-ന് വീണ്ടും പരിഗണിക്കും.
